Thursday, July 26, 2012

ഒന്നാം കുലം കുത്തി രണ്ടാമനോട്


ഒന്നാം കുലം കുത്തി രണ്ടാമനോട് ചോദിച്ചു: ചുവന്ന ലോകത്തേക്കിനി എത്ര ദൂരം?
രണ്ടാമന്‍ കാല്‍വിരല്‍ കൊണ്ട് മണ്ണില്‍ അരിവാള്‍ ചുറ്റിക വരച്ചുകൊണ്ട് പറഞ്ഞു:
ഒരു ദൈവകണ ദൂരം മാത്രം.


കുലംകുത്തി ചര്‍ച്ചയില്‍  പതിവ് പോലെ
സ. ടി പി കുഴിമാടം താണ്ടി പുറത്തു വരികയും 
മുഖത്തെ 51 വെട്ടുകള്‍ എണ്ണിക്കാണിക്കുകയും  ചെയ്തു.
രക്തസാക്ഷി ഇപ്പോള്‍ ജീവിക്കുന്നത് ഞങ്ങളിലൂടെയല്ല, ചാനലുകളിലൂടെയാണ്
സഖാവെ.


അത്താഴത്തിനിടെ പിഞ്ഞാണത്തിനു പുറത്തിട്ട കറിവേപ്പില ഒരനുഭാവി 
ആരും കാണാതെ വീണ്ടുമെടുത്ത് വായിലേക്കിട്ടു ചവച്ചു. 
കറിവേപ്പിലകള്‍ വീട് വിട്ടു പോകുന്ന കാലമാണ്.



നിലാവുറങ്ങിയ ഒരു  രാത്രിയില്‍ ഏതോ  ശുംഭന്റെ വിരലില്‍ തൂങ്ങി 
നെയ്യാര്‍ അങ്ങനെ വലത്തോട്ടൊഴുകാന്‍ തുടങ്ങി.

ഇരുണ്ട സ്വപ്നങ്ങള്‍ക്കിടയില്‍ എപ്പോഴോ കണ്ണ് തുറന്ന്‍ 
പ്രിയ സഖിയുടെ നിറവയറി നു മേല്‍ ചെവിയോര്‍ത്തപ്പോള്‍ ഭാവിയിലെ സഖാവ് തന്നു ഒരു ചെറിയ ലാല്‍സലാം.


ആശ്വാസം !!!.....

1 comment:

  1. രക്തസാക്ഷികള്‍ കുഴിമാടങ്ങള്ളില്‍ നിന്നിറങ്ങി വന്നു ചാനല്‍ ചര്‍ച്ചകളില്‍ ചോദ്യങ്ങള്‍ സധയിര്യം നേരിടുനതും കാണാം .
    ആപ്പിള്‍ പോലെ തുടുത്ത പെണ്ണിരുന്നു ഇടതു പക്ഷ ഭാവിയെ കുറിച്ച് ആവലാതി പെടുന്നതും ........
    ഈയിടെ അടുത്ത് കണ്ടു !!!!

    നന്നായി :)

    ReplyDelete